പത്തനംതിട്ട: ജില്ലയില്‍ ശക്‌തമായ മഴയില്‍ വ്യാപക നാശനഷ്‌ടം. പിന്നിട്ട 3 മണിക്കൂറിൽ ജില്ലയിൽ 70 മില്ലി മീറ്റർ മഴ ലഭിച്ചു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. നിരണത്തും പന്തളത്തും ക്യാമ്പുകൾ തുറന്നു.
അതേസമയം കക്കി- ആനത്തോട് ഡാം ഉടൻ തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും കക്കി- ആനത്തോടു ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് മഴ കുറഞ്ഞുവെന്നും അറിയിപ്പ് ലഭിച്ചു. എന്നാൽ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.
ഏതു ദുരന്തത്തെയും നേരിടാൻ സർക്കാരും തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളും സജ്‌ജമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. 2018ലെ പ്രളയ ദുരന്തത്തിൽ ഉണ്ടായ പാഠമുൾക്കൊണ്ട് പുറത്തിറക്കിയ ഓറഞ്ച് ബുക്കിന്റെ അടിസ്‌ഥാനത്തിൽ, അപകട സ്‌ഥലങ്ങളും ഇവിടെ ഇനിയും ഉണ്ടാകാവുന്ന പ്രശ്‌നങ്ങളേയും നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്‌ഥാനത്ത് മഴ തുടരുകയാണ്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഒറ്റപ്പട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി 26ആം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. തൃശൂർ ചാലക്കുടിയിൽ ലഘു മേഘവിസ്‌ഫോടനം ഉണ്ടായി. വരും മണിക്കൂറുകളിൽ മഴ ശക്‌തമാകും.
Read Also: കാണ്ഡഹാർ സ്‌ഫോടനം; മരണ സംഖ്യ 47 ആയി ഉയർന്നു