കോട്ടയം: ജില്ലയിലെ മഴക്കെടുതിയെ തുടർന്ന് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ചു. അടിയന്തര പ്രവർത്തനങ്ങൾക്കായി എട്ട് കോടി അറുപത് ലക്ഷം രൂപയാണ് സർക്കാർ കോട്ടയം ജില്ലാ കളക്‌ടർക്ക് അനുവദിച്ചത്. ഇക്കാര്യം സ്‌ഥിരീകരിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
ആറ് കോടി രൂപയാണ് വീടുകളുടെ അറ്റുകുറ്റ പണിക്കായി നൽകിയിരിക്കുന്നത്. ഭക്ഷണം, വസ്‌ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും, മരിച്ചവരുടെ ബന്ധുക്കൾക്കായി 60 ലക്ഷം രൂപ, ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ, മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം.
അതേസമയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ മരിച്ച പത്ത് പേരുടെയും ഒഴുക്കിൽപെട്ട് മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. കാവാലി ഒട്ടലാങ്കൽ മാർട്ടിൻ മക്കളായ സ്‌നേഹ, സാന്ദ്ര പ്‌ളാപ്പള്ളിയിൽ മുണ്ടകശ്ശേരി റോഷ്‌നി, സരസമ്മ മോഹനൻ, സോണിയ, മകൻ അലൻ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഒഴുക്കിൽപെട്ടാണ് ഓലിക്കൽ ഷാലറ്റ്, കൂവപ്പള്ളിയിൽ രാജമ്മ എന്നിവർ മരിച്ചത്. മാർട്ടിന്റെ ഭാര്യ, അമ്മ, മകൾ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. കാണാതായ എല്ലാവരെയും കണ്ടെത്തിയതോടെ കൂട്ടിക്കലിൽ തിരച്ചിൽ അവസാനിപ്പിച്ചു.
Read also: കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; കൂട്ടിക്കലിൽ തിരച്ചിൽ അവസാനിപ്പിച്ചു