ന്യൂഡെൽഹി: രാജ്യത്ത് കേരളത്തിലെ പോലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് ഇന്നലെ ഉത്തരാഖണ്ഡിൽ 3 പേർക്കാണ് ജീവൻ നഷ്ടമായത്. പൗരി ജില്ലയിൽ ടെന്റിൽ കഴിഞ്ഞിരുന്ന തൊഴിലാളികളാണ് കെടുതിക്ക് ഇരയായത്. കൂടാതെ ഹരിദ്വാറിലും, ഋഷികേശിലും എത്തിയ തീർഥാടകരോട് കാലാവസ്ഥ ശരിയാകുന്നത് വരെ യാത്ര നിർത്തി വെക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
ഡെൽഹിയിലും കനത്ത മഴ തുടരുകയാണ്. 1960ന് ശേഷം ഇതാദ്യമായാണ് ഡെൽഹിയിൽ ഒക്ടോബർ മാസത്തിൽ ഇത്രയധികം മഴ ഉണ്ടാകുന്നത്. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങൾ മിക്കവയും വെള്ളത്തിലായ സ്ഥിതിയാണ്. കൂടാതെ രാജസ്ഥാൻ, ബംഗാൾ, തമിഴ്നാട്, പുതുച്ചേരി, ഹരിയാന, മധ്യപ്രദേശ്, യുപി, തെലങ്കാന എന്നിങ്ങനെ മിക്ക സംസ്ഥാനങ്ങളിലും പല ഭാഗങ്ങളിലും മഴ കനക്കുകയാണ്.
മധ്യപ്രദേശിന്റെ എല്ലാ ഭാഗങ്ങളിലും ഇതിനോടകം ശക്തമായ മഴ പെയ്തിട്ടുണ്ട്. കൂടാതെ പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് ഇവിടെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഒപ്പം കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ബംഗാളിൽ രൂക്ഷമായ മഴ ഇന്ന് മുതൽ വടക്കൻ ബംഗാളിലും രൂക്ഷമാകും. മഴ ശക്തമാകുമെന്ന സൂചനയുള്ളതിനാൽ ഒഡീഷയിൽ ആഴക്കടൽ മൽസ്യബന്ധനം വിലക്കിയിട്ടുണ്ട്.
Read also: ഇടുക്കി ഡാം ഇന്ന് തുറക്കും; 11 ഡാമുകളില്‍ റെഡ് അലര്‍ട്