ഷാർജ: ടെസ്‌റ്റ് ഡ്രൈവിനായി കൊണ്ടുപോയ കാറുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. സ്വദേശി പൗരന്റെ 2020 മോഡൽ ലാൻഡ് ക്രൂയിസർ കാറുമായി മുങ്ങിയ ഇയാളെ ഷാർജ പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. കാർ വാങ്ങാനെന്ന് പറഞ്ഞായിരുന്നു പ്രതി സ്വദേശിയെ സമീപിച്ചത്.
വാഹനം ടെസ്‌റ്റ് ഡ്രൈവ് ചെയ്യണമെന്ന് അഭ്യർഥിക്കുകയും കാറുടമക്ക് രണ്ടര ലക്ഷം ദിർഹത്തിന്റെ വ്യാജ ചെക്ക് നൽകുകയും ചെയ്‌തു. രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും തിരികെ വരാതിരുന്നപ്പോൾ കാർ ഉടമ ഫോൺ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടർന്ന് സ്വദേശി ഷാർജ പോലീസിൽ പരാതി നൽകി.
പോലീസ് അന്വേഷണത്തിൽ പ്രതിയെ മറ്റു നാലു പേർ സഹായിച്ചതായി കണ്ടെത്തി. തുടർന്ന് ഇവരെ അഞ്ചു പേരെയും റാസൽഖൈമയിൽ നിന്ന് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇവർ റാസൽഖൈമയില്‍ വച്ച് പതിവായി കൂടിക്കാഴ്‌ച നടത്തിയിരുന്നുവെന്നും എല്ലാവരും വ്യത്യസ്‌ത അറബ് രാജ്യക്കാരാണെന്നും കണ്ടെത്തി. റാസൽഖൈമ പോലീസിന്റെ സഹായത്തോടെയാണ് ഷാർജ പോലീസ് സ്‌റ്റിംഗ് ഓപറേഷൻ നടത്തിയത്.
പ്രതികളുടെ താമസ സ്‌ഥലത്ത് നിന്ന് ഒട്ടേറെ വ്യാജ ചെക്ക് ബുക്കുകളും വ്യാപാര സ്‌ഥാപനങ്ങളുടെ സ്‌റ്റാംപുകളും കണ്ടെടുത്തിട്ടുണ്ട്.
Most Read: ധനുഷിന്റെ പുതിയ ചിത്രം ‘നാനെ വരുവേൻ’ പോസ്‌റ്റർ പുറത്തുവിട്ടു