തിരുവനന്തപുരം: കെഎസ്‌ആർടിസി പെൻഷൻ വിതരണം വീണ്ടും മുടങ്ങി. ദീർഘകാല കരാറുണ്ടായിട്ടും പെൻഷൻ കിട്ടാതെ വലയുകയാണ് മുൻ ജീവനക്കാർ. മാസം പകുതി പിന്നിട്ടിട്ടും പെൻഷൻ കിട്ടാതായതോടെ മരുന്ന് പോലും വാങ്ങാൻ കഴിയാത്ത അവസ്‌ഥയിലാണ് പെൻഷൻകാർ. 41,000 പെൻഷൻകാർക്കാണ് തുക ലഭിക്കാനുള്ളത്. ധനവകുപ്പിൽ നിന്ന് പണം അനുവദിക്കാത്തതാണ് പെൻഷൻ മുടങ്ങാനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് കെഎസ്‌ആർടിസി പെൻഷൻ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യണമെന്ന് കരാറുണ്ട്. ധനവകുപ്പിൽ നിന്ന് ലഭിക്കേണ്ട കുടിശിക ഉയർന്നതാണ് പെൻഷൻ മുടങ്ങാൻ കാരണമെന്ന് സഹകരണ ബാങ്ക് അധികൃതർ പറയുന്നു. കുടിശിക തീർക്കാതെ പെൻഷൻ നൽകില്ലെന്ന നിലപാടിലാണ് സഹകരണ വകുപ്പ്.
210 കോടി രൂപയാണ് കുടിശിക ഇനത്തിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകാനുള്ളതെന്നാണ് റിപ്പോർട്ടുകൾ. പെൻഷൻ വിതരണം മുടങ്ങുന്നത് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് ഫ്രണ്ട് നിയമ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
Read also: ചെറിയാൻ ഫിലിപ്പിന്റെ പ്രവേശനം പാർട്ടിക്ക് കരുത്താകും; കെ മുരളീധരന്‍