കോഴിക്കോട്: ചെറിയാന്‍ ഫിലിപ്പിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വന്നാൽ പാര്‍ട്ടിക്ക് കരുത്താകുമെന്നും ഇക്കാര്യത്തില്‍ തീരുമാനം അദ്ദേഹത്തിന്റേതാണെന്നും മുരളീധരന്‍ പറഞ്ഞു. കെ കരുണാകരനുമായി ചെറിയാന്‍ ഫിലിപ്പിന് നല്ല ബന്ധമായിരുന്നു എന്നും അവസാനകാലത്ത് പലരും കൈവിട്ടപ്പോഴും ചെറിയാന്‍ അദ്ദേഹത്തിനൊപ്പം നിന്നിരുന്നുവെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
“ചെറിയാന്‍ പാര്‍ട്ടിയിലേക്ക് വരുന്നത് സന്തോഷമാണ്. 2011ല്‍ ഞങ്ങള്‍ പരസ്‌പരം മൽസരിച്ചിരുന്നു എങ്കിലും വ്യക്‌തിബന്ധം നിലനിര്‍ത്തിയിരുന്നു. എല്ലാ ഓണത്തിനും ന്യൂയറിനും അദ്ദേഹമാണ് തനിക്ക് ആദ്യസന്ദേശമയക്കാറ്. ചുരുക്കം ചിലര്‍ക്കെ താന്‍ മറുപടി അയക്കാറുള്ളു. അതില്‍ ഒന്ന് ചെറിയാന്‍ ഫിലിപ്പ് ആണ്. എന്റെ പിതാവുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന്. അവസാനകാലത്ത് പലരും കൈവിട്ടപ്പോഴും ചെറിയാന്‍ അദ്ദേഹത്തിനൊപ്പം നിന്നു. ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് തിരികെ വന്നാല്‍ അത് പാര്‍ട്ടിക്ക് കരുത്താകും. എന്നാല്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണ്”- മുരളീധരന്‍ പറഞ്ഞു.
ഇന്നലെയാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്‌ഥാനത്തേക്ക് ചെറിയാൻ ഫിലിപ്പിനെ നിയമിച്ചുള്ള ഉത്തരവ് റദ്ദാക്കിയത്. പദവി വേണ്ടെന്ന് ചെറിയാൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. പുസ്‌തക രചനയുടെ തിരക്കിലായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്‌ഥാനം ഏറ്റെടുക്കാനാവില്ലെന്നാണ് ചെറിയാൻ ഫിലിപ്പ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ ദുരന്ത നിവാരണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരായ ചെറിയാൻ ഫിലിപ്പിന്റെ വിമർശനമാണ് ഉത്തരവ് അതിവേഗം റദ്ദാക്കാൻ കാരണം എന്നാണ് സൂചന. ഭരണകൂടം നടത്തുന്ന മഴക്കെടുതി ദുരന്ത നിവാരണത്തെ വിമര്‍ശിച്ചാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്‌റ്റിട്ടിരുന്നത്. ഭരണാധികാരികൾ ദുരന്ത നിവാരണത്തിന് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന് ചെറിയാൽ ഫിലിപ്പ് കുറ്റപ്പെടുത്തി. ഭരണാധികാരികൾ ദുരന്ത നിവാരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്ന ശേഷം ക്യാംപിൽ പോയി കണ്ണീർ പൊഴിക്കുന്നത് ജന വഞ്ചനയാണെന്നും അദ്ദേഹം വിമർശിച്ചു.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ആയിരുന്ന ശോഭനാ ജോര്‍ജിന്റെ രാജിയെ തുടര്‍ന്നാണ് ഈ സ്‌ഥാനത്തേക്ക് ചെറിയാന്‍ ഫിലിപ്പിനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. രണ്ടര പതിറ്റാണ്ടായി ഇടത് സഹയാത്രികനാണ് ചെറിയാന്‍ ഫിലിപ്പ്. നേരത്തെ രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അദ്ദേഹം അതൃപ്‌തനായിരുന്നു.
Read also: ലഹരിപാർട്ടി; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ