കൊച്ചി: ഇടതുമുന്നണിയുമായി അകന്ന ചെറിയാൻ ഫിലിപ്പ് ഇന്ന് കോൺഗ്രസിൽ ചേരും. രാവിലെ 11ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആൻറണിയുമായി കൂടിക്കാഴ്‌ച നടത്തും. തുടർന്ന് 11.30ന് പ്രസ് ക്ളബ്ബിലാണ് നിലപാട് പ്രഖ്യാപിക്കുക. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ചെറിയാൻ കോൺഗ്രസിൽ തിരികെ എത്തുന്നത്.
കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടതിന് പിന്നാലെ ചെറിയാനെ നേതാക്കൾ കോൺഗ്രസിലേക്കു സ്വാഗതം ചെയ്‌തിരുന്നു. കോൺഗ്രസിലേക്കുള്ള തിരിച്ചുപോക്കിന്റെ കൃത്യമായ സൂചനകൾ നൽകുന്നതായിരുന്നു വേദിയിൽ ചെറിയാന്റെ പ്രസംഗം. ജീവിതാവസാനം വരെ ഉമ്മൻ ചാണ്ടി തന്റെ രക്ഷിതാവായി കൂടെ ഉണ്ടാകണമെന്ന ആഗ്രഹം ചെറിയാൻ പ്രകടിപ്പിച്ചിരുന്നു.
20 വര്‍ഷത്തിന് ശേഷം സമാന ചിന്താഗതിക്കാര്‍ ഒരു വേദിയിലെത്തുന്നു എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ നിലപാടിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശേഷിപ്പിച്ചത്. ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, രാജ്യസഭാ സീറ്റിൽ പരിഗണിക്കാതിരുന്നത് മുതൽ ചെറിയാൻ ഫിലിപ്പ് സിപിഎം നേതൃത്വവുമായി അകൽച്ചയിലാണ്. ഖാദി ബോർഡ് വൈസ് ചെയർമാൻ പദവി നൽകിയെങ്കിലും ചെറിയാൻ നിരസിച്ചു. കോൺഗ്രസിൽ നിന്നും പ്രധാന നേതാക്കളുൾപ്പെടെ സിപിഎമ്മിലേക്ക് ചേക്കേറുമ്പോൾ ചെറിയാന്റെ തിരിച്ചുവരവ് ആഘോഷമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
Read Also: കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് തിരികെ എത്തിയേക്കും