തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂരിലെ ചാലക്കുടിയിൽ വെള്ളക്കെട്ട് രൂക്ഷം. 15 വീടുകളിൽ വെള്ളം കയറി. കപ്പത്തോട് കരകവിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. ഇതിനിടെ അതിരപ്പിള്ളി വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്.
അതേസമയം, സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട് തീരത്തിനടുത്ത് രൂപംകൊണ്ട ചക്രവാത ചുഴിയാണ് കേരളത്തിലെ ശക്‌തമായ മഴയ്‌ക്ക് കാരണം. തുടർന്ന്, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞത് ആശ്വാസമായി. ഇടുക്കി, കക്കി ഡാമുകൾ റെഡ് അലർട്ടിൽ നിന്നും ഇന്നലെ ഓറഞ്ച് അലർട്ടിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയതോതിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്‌ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Also Read: പോലീസിന് നേരെ ബോംബാക്രമണങ്ങൾ; നിരവധി കേസിലെ പ്രതി പിടിയിൽ