പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പണവുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരൻ അറസ്റ്റിൽ. ആലത്തൂർ സ്വദേശി ഗിരീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായാണ് ഇയാൾ മുങ്ങിയത്. പ്രതിയിൽ നിന്നും 29.5 ലക്ഷം രൂപ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കാഞ്ഞിരപ്പുഴ ബിവറേജസ് ഔട്ട്ലെറ്റിലെ കളക്ഷൻ തുകയാണ് ഇയാൾ കൈക്കലാക്കിയത്.
ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാല് ദിവസത്തെ കളക്ഷൻ തുകയായ 31,25,240 രൂപയുമായാണ് ഇയാൾ കടന്നുകളഞ്ഞത്. കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാൽ പണം അടക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പണം ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി ഷോപ്പ് മാനേജർ ഇയാളുടെ കൈവശം കൊടുത്തു വിടുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും, അതിനാൽ പണവുമായി പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് അയച്ച ശേഷമാണ് മുങ്ങിയത്. ഇയാൾ സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. രണ്ട് വർഷത്തിലേറെയായി കാഞ്ഞിരപ്പുഴ ഷോപ്പിലെ ജീവനക്കാരനാണ് ഗിരീഷ്.
Read Also: നഗരസഭ നികുതി വെട്ടിപ്പ്; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി







































