കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ വിജിലൻസിന്റ പിടിയിലായി. കണ്ണൂർ മുനിസിപ്പൽ കോർപറേഷന്റെ കീഴിലെ പുഴാതി സോണൽ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ എം സതീഷാണ് (47) പിടിയിലായത്. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി കേളകം സ്വദേശിയിൽ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സതീഷ് പിടിയിലായത്. സതീഷ് താമസിക്കുന്ന വാടക വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി.
കേളകം സ്വദേശി രവി എന്നയാൾ മകൾക്ക് വേണ്ടി വാങ്ങിയ വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പുഴാതി സോണൽ ഓഫിസിൽ ഒക്ടോബർ 22ന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് അധികൃതർ വീടിന്റെ പരിശോധനയും നടത്തിയിരുന്നു. പിന്നാലെ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ആയിരം രൂപ കൈക്കൂലിയായി നൽകണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. രവി ഉടൻ തന്നെ ഈ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് വിജിലൻസിന്റെ നിർദേശപ്രകാരം രവി ഇൻസ്പെക്ടർക്ക് പണം നൽകി. പുഴാതി സോണൽ ഓഫിസിന് മുന്നിൽ വെച്ചാണ് പണം കൈമാറിയത്. പണം വാങ്ങിയതിന് ശേഷം ഓഫിസിലേക്ക് മടങ്ങിയ സതീഷിനെ വിജിലൻസ് പിടികൂടുകയായിരുന്നു. ഇയാളെ തലശ്ശേരി വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കി. ഇൻസ്പെക്ടർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
Most Read: കെ-റെയിൽ പദ്ധതി വികസനത്തിന് അനിവാര്യം; മുഖ്യമന്ത്രി