കോട്ടയം: യുഎഇയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ബോസ്‌കോ ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിൽ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പുതിയ തിയേറ്റർ സമുച്ചയം ആരംഭിച്ചു. സിനിമാതാരം നമിത പ്രമോദ് ഉൽഘാടനം ചെയ്‌ത തിയേറ്ററിൽ ദുൽഖറിന്റെ ‘കുറുപ്പ്’ ആണ് ആദ്യ പ്രദര്‍ശന ചിത്രം.
ബോസ്‌കോ ആർക്കേഡ് എന്ന കെട്ടിടത്തിലാണ് ബോസ്‌കോ സിനിമാസ് എന്ന പേരിൽ മള്‍ട്ടിപ്ളെക്‌സ് ആരംഭിച്ചിരിക്കുന്നത്. ഇതേ കെട്ടിടത്തിലാണ് ബോസ്‌കോ സിൽക്‌സ് പ്രവർത്തിക്കുന്നതും. രണ്ടു തീയേറ്ററുകളിലായി 260 ഓളം സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്, ഏറ്റവും ആധുനികമായ 4കെ ദൃശ്യ മികവ്, ഡോള്‍ബി അറ്റ്‌മോസ് ശബ്‌ദ വിസ്‌മയം, ആധുനിക വെളിച്ച സംവിധാനം എന്നിവയുൾപ്പടെ യൂറോപ്യൻ നിലവാരത്തിലാണ് രണ്ടും പൂർത്തീകരിച്ചിരിക്കുന്നത്.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെല്‍ബണ്‍ മീഡിയ ഫാക്‌ടറിയാണ് ബോസ്‌കോ മള്‍ട്ടിപ്ളെക്‌സിന്റെ കണ്‍സല്‍ട്ടേഷന്‍, ഡിസൈന്‍, എക്‌സിക്യൂഷന്‍ എന്നിവ കൈകാര്യം ചെയ്‌തിരിക്കുന്നത്. സംവിധായകന്‍ ബി. ഉണ്ണികൃഷ്‌ണന്റെ ആര്‍ഡി സിനിമാസുമായി സഹകരിച്ചാണ് ബോസ്‌കോ മള്‍ട്ടിപ്ളെക്‌സിന്റെ പ്രവര്‍ത്തനം.
ബോസ്‌കോ ആര്‍ക്കേഡില്‍ നടന്ന പൊതുസമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉൽഘാടനം നിർവഹിച്ചു. ബോസ്‌കോ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ സിബിന്‍ സെബാസ്‌റ്റ്യൻ പൂവക്കോട്ട് അധ്യക്ഷത വഹിച്ചു.
കോട്ടയം ജില്ലയില്‍ നിന്ന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍വിസ ലഭിച്ച ആദ്യവ്യക്‌തി എന്ന നിലയിൽ ബോസ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎം സെബാസ്‌റ്റ്യൻ പൂവക്കോട്ടിനെ കുറവിലങ്ങാട് സ്‌നേഹകൂട്ടായ്‌മ പൊതുസമ്മേളനത്തിൽ ആദരിച്ചു. പിഎം സെബാസ്‌റ്റ്യന് പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിനാൽ മകനും ഗ്രൂപ്പ് വൈസ് ചെയര്‍മാനുമായ സിബിന്‍ സെബാസ്‌റ്റ്യനാണ് ആദരം ഏറ്റുവാങ്ങിയത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മല ജിമ്മി, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി, ഓപ്പറേഷന്‍ ലീഗല്‍ ഡയറക്‌ടർ എന്‍സി ജോസഫ്, സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ സെക്രട്ടറി രവി കൊട്ടാരക്കര, നിര്‍മാതാക്കളായ സിയാദ് കോക്കര്‍, എം രഞ്ജിത്ത്, ആന്റോ ജോസഫ്, സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണൻ, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറർ പി രാകേഷ് എന്നിവര്‍ പരിപാടിയിൽ സംസാരിച്ചു.
Most Read: ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുനേടാൻ ബിജെപി ശ്രമം; സച്ചിൻ പൈലറ്റ്