തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് തുടങ്ങും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്റെ മടങ്ങിവരവ് ചർച്ചയാകുമെന്നാണ് വിവരം. എന്നാൽ ഇതിനോട് പാർട്ടിയും കോടിയേരിയും ഇതുവരെയും കാര്യമായി പ്രതികരിച്ചിട്ടില്ല. കോടിയേരിയുടെ മടങ്ങിവരവിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നിർണായക തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ.
കോടിയേരി തിരിച്ചുവരുന്നത് സംബന്ധിച്ച് നേതാക്കൾ സൂചന നൽകുമ്പോഴും തീരുമാനം വൈകുകയാണ്. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. പോളിറ്റ് ബ്യൂറോ തീരുമാനങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യും.
അതേസമയം, മടങ്ങിവരവ് സംബന്ധിച്ച് ഇന്നലെ വീണ്ടും ചോദ്യം ഉയർന്നപ്പോൾ കോടിയേരി ഒഴിഞ്ഞുമാറുകയായിരുന്നു. തിരിച്ചുവരവ് തീരുമാനം എടുക്കുമ്പോൾ ഏവരെയും അറിയിക്കുമെന്നായിരുന്നു മാദ്ധ്യമ പ്രവർത്തകരോടുള്ള കോടിയേരിയുടെ മറുപടി.
ഇന്ധന വില വർധനവിൽ കൂടുതൽ നികുതി ഇളവ് ആവശ്യപ്പെട്ട് സിപിഐഎം തീരുമാനിച്ച കേന്ദ്ര വിരുദ്ധ സമരവും ഒപ്പം സംസ്ഥാനത്തെ വികസന പദ്ധതികൾ കേന്ദ്രം തടസപ്പെടുത്തുന്നത് ഉയർത്തി എൽഡിഎഫ് തീരുമാനിച്ച പ്രതിഷേധവും മുന്നിൽ നിൽക്കെ കൂടുതൽ കേന്ദ്ര വിരുദ്ധ സമരത്തിലേക്കും സിപിഐഎം കടക്കുകയാണ്. ഈ സാഹചര്യത്തിൽ യോഗത്തിലെ നിലപാടുകൾ നിർണായകമാകും. സിഎജി കിഫ്ബി വിവാദവും യോഗത്തിൽ ഉയർന്നേക്കും.
Also Read: ദത്ത് വിവാദം; കുഞ്ഞിനെ അനുപമയ്ക്ക് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആനി രാജ