തിരുവനന്തപുരം: വിഴിഞ്ഞത്ത് വൃക്ക വിൽക്കാൻ വിസമ്മതിച്ച യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. തീരദേശത്തെ വൃക്ക വിൽപന അന്വേഷിക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നല്കി. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയും മെഡിക്കല്‍ ഓഫിസറും അന്വേഷണ റിപ്പോർട് സമര്‍പ്പിക്കണം. കോട്ടുകാല്‍ സ്വദേശി അനീഷ് മണിയന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് വൃക്ക വിൽപനക്ക് തയ്യാറായില്ലെന്ന് ആരോപിച്ച് യുവതിയെ ഭര്‍ത്താവ് മര്‍ദിച്ചത്. സംഭവത്തില്‍ കോട്ടപ്പുറം സ്വദേശി സാജനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. സാജന്റെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടുടമസ്ഥന് ഇവരോട് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ വൃക്ക വില്ക്കാന് ഭാര്യ സുജയോട് നിരന്തരം ആവശ്യപ്പെട്ടത്. എന്നാല്‍ യുവതി ഇതിന് തയ്യാറാകാതെ വന്നതോടെ ഇയാള്‍ ഭാര്യയെ മർദ്ദിക്കുകയായിരിക്കുന്നു.
നേരത്തെ വിഴിഞ്ഞം കേന്ദ്രീകരിച്ച് നടക്കുന്ന വൃക്ക വിൽപനയെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഈ സംഭവം പുറത്തു വരുന്നത്.
Also Read: വൃക്ക വിൽക്കാൻ തയ്യാറായില്ല; ഭാര്യയ്ക്ക് ക്രൂരമർദ്ദനം








































