തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് ഉള്ളത്. അതേസമയം, ഇന്നലെ ശക്തമായ മഴ ലഭിച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം ഇന്ന് രൂപപ്പെട്ടേക്കും. 48 മണിക്കൂറിനുള്ളിൽ ഇത് ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിൽ പ്രവേശിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കൊല്ലത്ത് ഇന്നലെ വൈകിട്ടോടെ തുടങ്ങിയ മഴ അർധരാത്രിയോടെയാണ് ശമിച്ചത്. രാവിലെ മിക്കയിടങ്ങളിലും നേരിയ മഴ മാത്രമാണ് ഉള്ളത്. എംസി റോഡിൽ നിലമേലിൽ രാത്രി കുന്ന് ഇടിഞ്ഞ് വീണിരുന്നെങ്കിലും ഇത് നീക്കം ചെയ്തു. നിലമേൽ ടൗണിൽ എംസി റോഡിൽ വെള്ളം കയറിയതിനാൽ ഈ വഴിയുള്ള വാഹനഗതാഗതം സമീപത്തെ ഇടറോഡ് വഴി പുനഃക്രമീകരിച്ചിട്ടുണ്ട്.
അതേസമയം, പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് എത്താറായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി തുറന്നിട്ടുണ്ട്. മൂന്നാമത്തെ സ്പിൽവേ ഷട്ടറാണ് തുറന്നത്. ഇന്നലെ രാത്രി 11 മണി മുതൽ മൂന്ന്, നാല് സ്പിൽവേ ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. 141.90 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതും, ടണൽ വഴി വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിർത്തിയതുമാണ് ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.
Most Read: നോറോ വൈറസ്; തൃശൂരിലെ കോളേജ് ഹോസ്റ്റലിൽ സ്ഥിരീകരിച്ചു