ന്യൂഡെൽഹി: രാജ്യത്തെ കർഷകർ നടത്തിയ ഐതിഹാസിക സമരത്തിന്റെ വിജയമായി വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ഇരുസഭകളിലും അധ്യക്ഷൻമാർ തള്ളി.
ബില്ലിനെ കുറിച്ച് പ്രാധാനമന്ത്രി ജനങ്ങളോട് വിവരിച്ചിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. രാവിലെ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്‌സഭയും ചർച്ചയില്ലാതെ പാസാക്കിയിരുന്നു. മൂന്ന് പേജുള്ള ബിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ് അവതരിപ്പിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് ബിൽ രാജ്യസഭ പാസാക്കിയത്.
ബില്ലിൽ ചർച്ചകൾ നടന്നാൽ പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിക്കുമെന്ന് ഉറപ്പായിരുന്നു. കോൺഗ്രസും ബിജെപിയും എംപിമാർക്ക് സഭയിലെത്താൻ വിപ്പ് നൽകിയിരുന്നു. രാഹുൽ ഗാന്ധിയടക്കം രാവിലെ ലോക്‌സഭയിൽ എത്തി കർഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷ ബഹളം തുടങ്ങിയതോടെ 12 മണി വരെ സഭ നിർത്തിവച്ചു. 12 മണിക്ക് വീണ്ടും ചേർന്ന സഭ മൂന്ന് പേജുള്ള ബിൽ പെട്ടെന്ന് തന്നെ അവതരിപ്പിച്ച്, മേശപ്പുറത്ത് വച്ച് ബില്ലുകൾ പാസാക്കി എടുക്കുകയായിരുന്നു കേന്ദ്രം.
2020 സെപ്റ്റംബറിലാണ് രാജ്യത്തെ കർഷകരെ ഞെട്ടിച്ച് മൂന്ന് വിവാദ കർഷകനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. ഇതിനെതിരെ രാജ്യത്ത് കർഷകസമരം ഇരമ്പി. ഡെൽഹി അതിർത്തികൾ വളഞ്ഞ് കർഷകർ സമരമിരുന്നപ്പോൾ അവരെ അനുനയിപ്പിക്കാൻ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് സമരത്തെ താഴ്‌ത്തിക്കെട്ടാൻ പല ശ്രമങ്ങളും ഉണ്ടായി. എന്നാൽ അപ്പോഴും ഉറച്ച നിലപാടുമായി കർഷകർ പൊരുതി. വിവാദ നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്ന് കർഷകർ ദൃഢനിശ്‌ചയം എടുത്തപ്പോൾ തീരുമാനത്തിൽ നിന്ന് പിന്തിരിയുക അല്ലാതെ മറ്റൊരു വഴിയും കേന്ദ്രത്തിന് മുന്നിൽ ഇല്ലാതായി. യുപിയിൽ അടക്കം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കർഷക രോഷം പ്രതിഫലിക്കുമെന്ന തിരിച്ചറിവും കേന്ദ്രത്തിന്റെ നിലപാട് മാറ്റത്തിന്റെ കാരണമാണ്.
Most Read: ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിച്ചിട്ടില്ല; നിർമല സീതാരാമൻ