ന്യൂഡെൽഹി: രാജ്യത്ത് ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കാൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ബിറ്റ്‌കോയിൻ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ശേഖരിക്കുന്നില്ലെന്നും ലോക്‌സഭയിൽ മന്ത്രി പറഞ്ഞു.
ഇപ്പോൾ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്‌റ്റോ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 അവതരിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.
ബ്‌ളോക്ക് ചെയിൻ സാങ്കേതികവിദ്യ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചില ക്രിപ്‌റ്റോ കറൻസികൾ ഒഴികെയുള്ളവ നിരോധിച്ചേക്കുമെന്നാണ് സൂചന. ബിൽ പ്രകാരം ആർബിഐയുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസിയും അവതരിപ്പിക്കും.
ലോകത്തെ ആദ്യത്തെ വികേന്ദ്രീകൃത ഡിജിറ്റൽ കറൻസിയാണ് ബിറ്റ്‌കോയിൻ. കഴിഞ്ഞ സെപ്‌റ്റംബറിൽ മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ ബിറ്റ്‌കോയിന് അംഗീകാരം നൽകിയിരുന്നു. ലോകത്ത് ഇതാദ്യമായാണ് ഒരു രാജ്യം ക്രിപ്‌റ്റോ കറൻസിക്ക് നിയമസാധുത നൽകുന്നത്.
Also Read: കോവിഡ് ധനസഹായം; സംസ്‌ഥാനങ്ങൾ പ്രത്യേക പോർട്ടലുകൾ ഉണ്ടാക്കണമെന്ന് സുപ്രീം കോടതി