ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്‍ന്നു. പുറത്തേക്ക് ഒഴുക്കുന്നതും തമിഴ്നാട് കൊണ്ടു പോകുന്നതുമായ വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. തമിഴ്നാട് 1200 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. നിലവില്‍ ഒരു ഷട്ടറിലൂടെ 144 ഘനയടിയോളം വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കി വിടുന്നുണ്ട്.
ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.2 അടിയായി കുറഞ്ഞിട്ടുണ്ട്. 2403 അടിയാണ് ഇവിടുത്തെ പരമാവധി സംഭരണശേഷി . ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ ചെറുതോണി ഡാമിന്റെ ഷട്ടര്‍ കഴിഞ്ഞ ദിവസം അടച്ചിരുന്നു.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ അപേക്ഷയില്‍ മറുപടി നൽകാൻ തമിഴ്നാടിന് സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസ് എഎം ഖാൻവീൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബുധനാഴ്ചയാണ് ഹരജി സുപ്രീം കോടതി ഇനി പരിഗണിക്കുന്നത്.
Read Also: കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ലീഗിന്റെ വഖഫ് റാലിക്കെതിരെ കേസ്