തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തിന് എതിരായ ഹരജി ഫയലിൽ സ്വീകരിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് അമിത് റാവലിന്റേതാണ് നടപടി. സംസ്ഥാന സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് കോടതി നടപടി. അതേസമയം ഹരജി ഫയലില്‍ സ്വീകരിക്കാതെ തള്ളിയതോടെ ഡിവിഷന് ബെഞ്ചിനെ സമീപിക്കാനാണ് ഹരജിക്കാരുടെ തീരുമാനം.
കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി 2017 നവംബര്‍ മുതല്‍ ഇക്കഴിഞ്ഞ നവംബര്‍ 22 വരെയായിരുന്നു. എന്നാലിത് അടുത്ത 4 വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നടത്തി ഉത്തരവിറക്കിയിരുന്നു. നിയമന ഉത്തരവില്‍ ഒപ്പിട്ടത് സമ്മര്‍ദ്ദത്തിന്റെ പുറത്താണെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വിവാദമായത്.
മാത്രമല്ല വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദുവിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നിരുന്നു. അക്കാദമിക് മികവ് നിലനിര്‍ത്താന്‍ ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്കാണ് മന്ത്രി കത്ത് നല്‍കിയത്. വിഷയത്തിൽ അതൃപ്തി അറിയിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
Read also: യുപി തിരഞ്ഞെടുപ്പ്; അയോധ്യ ആയുധമാക്കാന്‍ ബിജെപി