തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ കോവിഡ് നിരീക്ഷണ അവധി റദ്ദാക്കിയതില്‍ പ്രതിഷേധവുമായി കെജിഎംഒഎ രംഗത്ത്. പുതുക്കിയ കോവിഡ് ഡ്യൂട്ടി മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് അസോസിയേഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. 10 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാല്‍ 7 ദിവസത്തെ ഓഫ് തുടരണമെന്നാണ് അസോസിയേഷന്റെ അഭിപ്രായം.
Read also: കോവിഡ് പുതിയ പഠനം; പ്രമേഹ ബാധിതർ അതീവ ജാഗ്രത പുലർത്തുക
സാലറി കട്ടിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും പിടിച്ച ശമ്പളം ഉടന്‍ നല്‍കണം, റിസ്‌ക് അലവന്‍സ് എന്‍എച്ച്എം ജീവനക്കാരുടേത് പോലെയാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകരുടെ കോവിഡ് നിരീക്ഷണ അവധി റദ്ദാക്കിയതെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ വിശദീകരിച്ചത്.
കോവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. നേരത്തെ ലഭിച്ചിരുന്ന അവധി ഇനി ലഭിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതോടെ ആരോഗ്യ പ്രവര്‍ത്തകരുടെ അവധിയും മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് തുല്യമാക്കിയിരിക്കുകയാണ്.
കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായാല്‍ നിരീക്ഷണത്തില്‍ പോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് ആശുപത്രി അധികൃതരായിരിക്കും. വിവിധ പൂളുകളായി തിരിച്ചുള്ള ക്രമീകരണവും ഇനി ഉണ്ടാകില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. വേണമെങ്കില്‍ ജീവനക്കാരുടെ റിസേര്‍വ് പൂള്‍ നിര്‍മ്മിക്കാമെന്നാണ് നിര്‍ദ്ദേശം.
Read also: സസ്‌പെന്‍ഷന്‍ നടപടി; പുതിയ മാര്‍ഗരേഖ; ആരോഗ്യ പ്രവര്‍ത്തകരുടെ സമരം ശക്‌തമാകുന്നു