തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നഴ്സുമാരും ഇന്ന് റിലെ സത്യഗ്രഹ സമരം തുടങ്ങും. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കാന്‍ അവശ്യപ്പെടുന്നതിന് ഒപ്പം, ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്റീന്‍ റദ്ദാക്കിയതിലും പ്രതിഷേധിച്ചാണ് സമരം. ഡോക്‌ടർമാര്‍ 48 മണിക്കൂര്‍ റിലെ സത്യാഗ്രഹ സമരം തുടരുകയാണ്.
ഇന്നലെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്റീന്‍ റദ്ദാക്കി, അവധി മറ്റു സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമാക്കി മാര്‍ഗനിര്‍ദേശം ഇറങ്ങിയത്. അശാസ്‌ത്രീയമായ മാര്‍ഗ നിര്‍ദേശമാണെന്നാണ് ഡോക്‌ടർമാരുടെ വിമര്‍ശനം. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരാകാന്‍ സാധ്യതയുള്ള നിര്‍ദേശങ്ങളാണ് വന്നിരിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടുതല്‍ ജോലി ചെയ്യിപ്പിക്കാന്‍ ഉള്ള സര്‍ക്കാര്‍ നടപടിയാണ് ഇതെന്നും ആരോഗ്യ മന്ത്രിയെ നേരില്‍ കാണുമെന്നും ഡോക്‌ടർമാര്‍ അറിയിച്ചു. മാറ്റം വരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും കെ.ജി.എം.ഒ.എ പ്രതികരിച്ചു.
കോവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാര്‍ഗ രേഖയില്‍ പറയുന്നത്. ഐ.സി.എം.ആര്‍ മാര്‍ഗ നിര്‍ദേശം അനുസരിച്ച് കേന്ദ്ര മാര്‍ഗ രേഖ പിന്തുടര്‍ന്നുള്ള തീരുമാനമാണ് ഇതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
Read Also: തിരുവനന്തപുരത്ത് കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് അജ്‌ഞാത മൃതദേഹം