തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ നിർത്തിവെച്ചിട്ട് ഒൻപത് മാസം പിന്നിടുന്നു. ചികിൽസ തേടിയെത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കുകയാണ് അധികൃതർ. മസ്‌തിഷ്‌ക മരണം വഴി ലഭിച്ച വൃക്ക പോലും സ്വീകരിക്കില്ലെന്ന് യൂറോളജി വിഭാഗം ഡോക്‌ടർ അറിയിച്ചതിനെ തുടർന്ന് രോഗികൾ വലയുകയാണ്.
വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ ഉടൻ ആരംഭിക്കണമെന്ന് ഡിഎംഇ അടക്കമുള്ളവർ നിർദ്ദേശിച്ചിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.
2004 മുതൽ 2020 ഏപ്രിൽ വരെ 500ലേറെ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നിട്ടുണ്ട്. യൂറോളജി വിഭാഗത്തിൽ പുതിയ തലവൻ എത്തിയതോടെയാണ് ഓപറേഷൻ നിലച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. മറ്റെല്ലാ ഓപറേഷനുകളും കൃത്യമായി നടക്കുമ്പോഴാണ് വൃക്ക മാറ്റിവെക്കൽ മാത്രം നിർത്തിവെച്ചിരിക്കുന്നത്.
എന്നാൽ, കോവിഡ് ഡ്യൂട്ടി എടുക്കേണ്ടി വന്നതിനാൽ ജീവനക്കാരുടെ കുറവ് മൂലമാണ് ശസ്‌ത്രക്രിയ മുടങ്ങിയതെന്നാണ് യൂറോളജി വകുപ്പ് തലവൻ ഡോ.വാസുദേവൻ പോറ്റി പറയുന്നത്.
Also Read: കെഎസ്ആര്‍ടിസി ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും