തിരുവനന്തപുരം: സംസ്ഥാന സർക്കാർ കക്ഷികളായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമകാര്യ സെൽ രൂപീകരിച്ചു. ഹൈക്കോടതിയിലെ വിജിലൻസ് സ്‌പെഷ്യൽ ഗവൺമെന്റ് പ്‌ളീഡർ എ. രാജേഷാണ് സെല്ലിന്റെ ചുമതല വഹിക്കുന്നത്. ഹൈക്കോടതിയിലും കീഴ് കോടതിയിലും നിലവിലുള്ള കേസുകളുടെ നടത്തിപ്പ് ആണ് നിയമകാര്യ സെല്ലിന്റെ ഉത്തരവാദിത്തം.
സ്വർണക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ സർക്കാർ ഉൾപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് സെൽ രൂപീകരിച്ചത്. നിയമകാര്യങ്ങള്‍ക്കായി സീനിയര്‍ ജില്ലാ ജഡ്‌ജിയായ നിയമ സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, ഡയറക്‌ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവ്, ചീഫ് സെക്രട്ടറിയുടെ ഓഫീസിലുള്ള നിയമ സെല്‍ എന്നീ സംവിധാനങ്ങള്‍ നിലനില്‍ക്കെ പുതിയ നിയമകാര്യ സെല്ലിന് രൂപം നല്‍കിയത് നിരവധി വിമർശനങ്ങൾക്ക് ഇടയാക്കി.
ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ നിയമകാര്യ സെല്‍ രൂപീകരിച്ചതിന്റെ ഉദ്ദേശം എന്താണെന്നും നിലവിലുള്ള സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാവാത്ത എന്ത് നിയമപ്രശ്‌നമാണ് സര്‍ക്കാര്‍ നേരിടുന്നതെന്നുമുള്ള ചോദ്യങ്ങൾ ഇതിനോടകം സർക്കാരിനെതിരേ ഉയർന്നു കഴിഞ്ഞു.