വയനാട്: കമ്പളക്കാട് പറളിക്കുന്നിന് സമീപം തിരുനെല്ലിക്കുന്നിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി അറസ്‌റ്റിൽ. മുട്ടിൽ പറളിക്കുന്ന് ചെട്ടിയാംകണ്ടി ബീരാൻ (77) ആണ് അറസ്‌റ്റിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്‌തു. കുബ്‌ളാട് ആളൂർ കോളനിയിലെ നാരായണന്റെയും പങ്കച്ചിയുടെയും മകൻ മഹേഷിനെയാണ് (23) ചൊവ്വാഴ്‌ച തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ തോട്ടത്തിന്റെ സ്‌ഥലം ഉടമയാണ് അറസ്‌റ്റിലായ ബീരാൻ. ചൊവ്വാഴ്‌ച ഉച്ചയോടെ ആളൂർ കോളനിക്ക് സമീപത്തെ തിരുനെല്ലിക്കുന്നിലെ തോട്ടത്തിലാണ് മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷിന്റെ കാലിന് പൊള്ളലേറ്റിരുന്നു. വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് സ്‌ഥിരീകരിച്ചിരുന്നു. ബീരാൻ തോട്ടത്തിൽ പന്നിയെ പ്രതിരോധിക്കാനായി വൈദ്യുത കമ്പികൾ ഘടിപ്പിച്ചിരുന്നു. രാത്രിയിൽ വൈദ്യുതി കടത്തിവിടാറുണ്ട്. ഇതിൽ നിന്ന് അബദ്ധത്തിൽ വൈദ്യുതി ഏറ്റാണ് മഹേഷ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
കൽപ്പറ്റ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറും സംഭവസ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് ബീരാനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
Most Read: ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവം; പോലീസ് കേസെടുത്തു








































