കോഴിക്കോട്: വനിതാ ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. അതേസമയം, പോലീസിനെതിരെ ആക്ഷേപവുമായി ബിന്ദു അമ്മിണി രംഗത്തെത്തി. തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്‌ച പറ്റിയെന്നും ഇന്നലെ ഓട്ടോ ഇടിപ്പിച്ചു തനിക്കെതിരെ നടന്നത് സംഘപരിവാർ ആക്രമണമാണെന്ന് സംശയിക്കുന്നതായും ബിന്ദു അമ്മിണി പറഞ്ഞു.
ശബരിമല തീർഥാടന സമയത്ത് തനിക്കെതിരെ ആക്രമണങ്ങൾ കൂടുന്ന നിലയുണ്ടെന്നും അവർ പറഞ്ഞു. ബിന്ദു അമ്മിണിയെ കഴിഞ്ഞ ദിവസമാണ് ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ചത്. കൊയിലാണ്ടി പൊയിൽകാവിലാണ് സംഭവം. തലയ്‌ക്ക് പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനഃപൂർവം ഇടിച്ചു വീഴ്‌ത്തിയ ശേഷം ഓട്ടോ കടന്നു കളഞ്ഞതായി ബിന്ദുവിന്റെ ഭർത്താവ് പറഞ്ഞു. നടന്നത് സംഘ്പരിവാർ ആക്രമണമാണെന്നും ശബരിമല തീർഥാടന കാലത്ത് മാത്രമാണ് ആക്രമണങ്ങൾ കൂടുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു
തനിക്ക് സുരക്ഷ ഒരുക്കണമെന്ന സുപ്രിം കോടതിയുടെ നിർദ്ദേശം പാലിക്കപ്പെട്ടില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. നേരത്തെ കമ്മീഷണർ ഓഫിസിന് മുന്നിൽ പോലീസുകാർ നോക്കി നിൽക്കെ ബിന്ദുവിനുനേരെ മുളക് സ്‌പ്രേ ആക്രമണം നടന്നിരുന്നു. കൂടാതെ, ബസിൽ നിന്ന് അധിക്ഷേപിക്കുകയും, സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുക്കുകയും കോഴിക്കോട്-കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയായിരുന്നു കേസ്.
Most Read: ആലപ്പുഴയിലെ കൊലപാതകങ്ങൾ; 50 പേർ കസ്‌റ്റഡിയിൽ