കൊച്ചി: അന്തരീക്ഷ മലിനീകരണം തടയാന്‍ പടിപടിയായി നഗര പരിധിയില്‍ നിന്ന് ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി തീര്‍പ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
കൊച്ചി കടവന്ത്ര സ്വദേശി ചെഷയര്‍ ടാര്‍സന്‍ ആണ് ഹരജി നൽകിയത്. ഓട്ടോറിക്ഷ അടക്കമുള്ള പൊതു ഡീസല്‍ വാഹനങ്ങള്‍ക്ക് പകരമായി സിഎന്‍ജി/ എല്‍എന്‍ജി വാഹനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കണം എന്നതായിരുന്നു ഹരജിയിലെ ആവശ്യം.
മലനീകരണം തടയാനുള്ള നടപടികള്‍ കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകളും ദേശീയ ഹരിത ട്രിബ്യൂണലും സ്വീകരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നില്ലെന്നും വ്യക്‌തമാക്കി.
15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് കഴിഞ്ഞ ജൂണ്‍ മുതല്‍ പെര്‍മിറ്റ് നല്‍കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി 3000 ഡീസല്‍ ബസുകള്‍ സിഎന്‍ജി, എല്‍എന്‍ജി ബസുകളിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. 50 ഇലക്‌ട്രിക്കല്‍ ബസുകള്‍ വാങ്ങുന്നതും പരിഗണനയിലുണ്ട്.
വാഹനങ്ങളാണ് മലിനീകരണത്തിനുള്ള പ്രധാന കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചത്. മലിനീകരണം കുറയ്‌ക്കുന്നതിനായി ഡീസലിനോടൊപ്പം എത്തനോള്‍ ഉപയോഗിക്കുന്നതും പരിഗണിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
National News: മതനിന്ദയെന്ന് ആരോപണം; പഞ്ചാബിൽ യുവാവിനെ തല്ലിക്കൊന്നു