തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് എംഎല്‍എയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്‌ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്ക് അകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്‌തിയായിരുന്നു പിടി തോമസ്.
മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു അദ്ദേഹം. ശ്രദ്ധേയനായ പാർലമെന്റേറിയനെയാണ് പിടി തോമസിന്റെ വിയോഗത്തിലൂടെ നഷ്‌ടപ്പെട്ടിരിക്കുന്നത് എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജും അനുശോചനം രേഖപ്പെടുത്തി. പിടി തോമസിന്റെ സ്‌മരണകള്‍ക്ക് മുമ്പില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്ക് ചേരുന്നു. സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും വ്യത്യസ്‌തമായ നിലപാടുകള്‍ ആ അഭിപ്രായത്തിന് അനുസരിച്ച് സ്വീകരിക്കുകയും ചെയ്‌തിരുന്ന രാഷ്‌ട്രീയ നേതാവായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്‌മരിച്ചു.
അര്‍ബുദരോഗ ബാധിതനായി വെല്ലൂരില്‍ ചികില്‍സയിലിരിക്കെയാണ് മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന്റെ അന്ത്യം. കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡണ്ടും, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് പിടി തോമസ്. 2009-14 ലോക്‌സഭയില്‍ ഇടുക്കിയില്‍ നിന്നുള്ള എംപിയായിരുന്നു.
കോണ്‍ഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെഎസ്‍യു വഴി പൊതുരംഗത്ത് എത്തിയ പിടി തോമസ് സംഘടനയുടെ യൂണിറ്റ് വൈസ് പ്രസിഡണ്ട്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്‌ഥാന ജനറല്‍ സെക്രട്ടറി, സംസ്‌ഥാന പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ ഉമ തോമസ്. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ. ലോ കോളേജ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2007ല്‍ ഇടുക്കി ഡിസിസി പ്രസിഡണ്ടായിരുന്നു അദ്ദേഹം.
Most Read: ബിഹാർ മുൻ മുഖ്യമന്ത്രി മാഞ്ചിക്കെതിരായ പ്രസ്‌താവന; ബിജെപി നേതാവിനെ പുറത്താക്കി