തൃശൂർ: ചിറ്റിലങ്ങാട് സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിന്റേത് രാഷ്ട്രീയക്കൊലയെന്ന് മന്ത്രി എ.സി മൊയ്തീൻ. രാഷ്ട്രീയമല്ലാതെ മറ്റ് കാരണങ്ങളില്ലെന്ന് സംഭവ സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആർഎസ്എസ്, ബജ്റംഗദൾ ബന്ധമുള്ള പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
Related News: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബജ്റംഗദൾ പ്രവര്‍ത്തകർ കുത്തിക്കൊന്നു
സനൂപിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ ചികിൽസയിൽ കഴിയുകയാണ്. ഇവരുടെ ശരീരത്തിൽ നിരവധി വെട്ടും കുത്തുമുണ്ട്. പ്രതികളുടെ കയ്യിൽ മാരകായുധങ്ങൾ ഉണ്ടായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്താണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു.
സിപിഐഎമ്മിന് സ്വാധീനമുള്ള പ്രദേശമാണ് ചിറ്റിലങ്ങാട്. ഇത് വരെ യാതൊരു പ്രകോപനവും ഇവിടെ ഉണ്ടായിട്ടില്ല. പ്രദേശത്തെ സിപിഐഎം സ്വാധീനം ഇല്ലാതാക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് സംശയിക്കുന്നു. പ്രതികളിൽ ഒരാൾ മറ്റൊരു കേസിലും ഉൾപ്പെട്ടിട്ടുണ്ട്. ഇയാൾ ഉൾപ്പെടെയുള്ളവർക്ക് ഒളിവിൽ പോകാൻ സഹായം നൽകിയവരെ പോലീസ് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. അതേ സമയം, പ്രതികളെ ഇതിനോടകം തിരിച്ചറിഞ്ഞു എന്നാണ് പോലീസ് അറിയിച്ചത്.