കോഴിക്കോട്: തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ കടുത്ത നടപടി. കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. താനൂര്‍ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടിയുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവന്തപുരം, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ ചില അംഗങ്ങളെ മാറ്റും.
കൊല്ലം ജില്ലാ പ്രസിഡണ്ടിനെയും ജനറല്‍ സെക്രട്ടറിയെയും താക്കീത് ചെയ്യും. എറണാകുളം ജില്ല പ്രസിഡണ്ടിനെ നടപടിയുടെ ഭാഗമായി ശാസിക്കാനും തീരുമാനമായി. എറണാകുളത്ത് വിഎ ഗഫൂറിനെ വർക്കിംഗ് പ്രസിഡണ്ടാക്കാനും തീരുമാനമായി.
കോഴിക്കോട് ചേർന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് നടപടികള്‍ പ്രഖ്യാപിച്ചത്. സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് പ്രവര്‍ത്തക സമിതി യോഗം ചേർന്നത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം നടപടിയില്‍ തീരുമാനം എടുത്തിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍ നാല് സിറ്റിങ്ങ് സീറ്റുകള്‍ നഷ്‌ടപ്പെട്ടത് പ്രദേശിക ഘടകങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതെ നിന്നതിനാലാണെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ആകെ പന്ത്രണ്ട് മണ്ഡലങ്ങളിലെ തോല്‍വിയാണ് പ്രത്യേക കമ്മിറ്റി അന്വേഷിച്ചത്. ഇതിന് പിന്നാലെയാണ് ലീഗ് നടപടികൾ ആരംഭിച്ചത്.
Read Also: വധഭീഷണി മുഴക്കിയ കേസ്; മുൻകൂർ ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയിൽ