ചണ്ഡിഗഢ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ സഹോദരന്‍ മനോഹര്‍ സിംഗ്. പഞ്ചാബിലെ ബസ്സി പഥാന മണ്ഡലത്തില്‍ നിന്നാണ് മനോഹര്‍ നാല് മുന്നണികള്‍ക്കുമെതിരെ പൊരുതാനിറങ്ങുന്നത്. കോൺഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മനോഹര്‍ സിംഗിന്റെ നടപടി.
സിറ്റിംഗ് എംഎല്‍എയായ ഗുര്‍പ്രീത് സിംഗ് ജിപിയാണ് ബസ്സി പഥാനയില്‍ കോണ്‍ഗ്രസിനായി ജനവിധി തേടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസ് തങ്ങളുടെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ മനോഹറിന്റെ പേര് ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ ‘ഒരു കുടുംബത്തില്‍ ഒരു സീറ്റ്’ നയത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഇദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത്.
‘പ്രമുഖരായ പലരും എന്നോട് ബസ്സി പഥാനയില്‍ നിന്നും മൽസരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ പറഞ്ഞതനുസരിച്ചാണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നത്. ഞാന്‍ ഇനി പിന്‍മാറുകയില്ല,’ മനോഹര്‍ പറയുന്നു. താന്‍ സ്വതന്ത്രനായി മൽസരിക്കുമെന്നും കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എയെ തോല്‍പിക്കുമെന്നും മനോഹർ കൂട്ടിച്ചേർത്തു.
നിലവില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്‌ഥാനമാണ് പഞ്ചാബ്. അതുകൊണ്ട് തന്നെ ഭരണം നിലനിർത്തേണ്ട ആവശ്യകത എന്ന നിലയിലും മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടതിന് പിന്നാലെ നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിലും കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്.
കോണ്‍ഗ്രസ് വിട്ടതിന് ശേഷം അമരീന്ദര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി ബിജെപിയുമായി സഖ്യവുമുണ്ടാക്കിയതോടെ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ പ്രതിച്ഛായയുടെ കൂടി വിഷയമായി മാറിയിരിക്കുകയാണ്.
Read also: ജയിലിൽ ഉള്ളവർ മുതൽ ജാമ്യം നേടിയവർ വരെ; എസ്‌പിയെ പരിഹസിച്ച് കേന്ദ്രമന്ത്രി