ഇടുക്കി: എൻജിനീയറിങ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ വിട്ടുകിട്ടാൻ പോലീസ് കോടതിയിൽ നൽകിയ കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. ഇടുക്കി കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. കേസിൽ അറസ്‌റ്റിലായ നിഖിൽ, ജെറിൻ എന്നിവരെ കസ്‌റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സാധിക്കുമെന്നാണ് പോലീസിന്റെ നിഗമനം.
റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയെയും ജെറിൻ ജോജോയെയും 10 ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവ സ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ, ധീരജ് വധക്കേസിൽ ഒരാൾ കൂടി ഇന്നലെ പിടിയിലായി. കെഎസ്‍യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസാണ് പിടിയിലായത്. കേസില്‍ നാലാം പ്രതിയാണ് നിതിന്‍. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസിലെ അഞ്ചാം പ്രതിയാണ് ഇനി പിടിയിലാകാനുള്ളത്.
Most Read: നടിയെ ആക്രമിച്ച കേസ്; സർക്കാർ നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും