രാമനാട്ടുകര: ബൈപാസ് ജങ്ഷനിൽ മേൽപാലം പരിസരത്ത് നടത്തിയ അനധികൃത പേ പാർക്കിങ് നഗരസഭ അധികൃതർ തടഞ്ഞു. ബൈപാസ് ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ നിർത്തുന്നത് വിലക്കിയ ഭാഗത്താണ് ഫീ പിരിച്ച് പാർക്കിങ് നടത്തുന്നത്. പേ പാർക്കിങ് ബോർഡ് സ്ഥാപിച്ചായിരുന്നു പിരിവ്.
വലിയ ട്രക്കുകളിൽ നിന്ന് 300 രൂപയും ഇരുചക്ര വാഹനങ്ങളിൽ നിന്നു 10 രൂപയും വാങ്ങി. ഇതിന് രസീത് നൽകിയതുമില്ല. ഇക്കാര്യം ശ്രദ്ധയിൽപെട്ട നാട്ടുകാർ നഗരസഭാ അധികൃതരെ അറിയിച്ചു. നഗരസഭാധ്യക്ഷ ബുഷറ റഫീഖിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ എത്തിയപ്പോൾ അതിഥിത്തൊഴിലാളികൾ പിരിവ് നടത്തുകയായിരുന്നു.
എസ്ഐ വിആർ അരുണിന്റെ നേതൃത്വത്തിൽ പോലീസും എത്തിയിരുന്നു. ഉത്തരവ് ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികളുടെ പക്കൽ രേഖ ഉണ്ടായിരുന്നില്ല. പോലീസ് കരാറുകാരെ അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനുമായില്ല. ഇതോടെ പാർക്കിങ് പിരിവ് നിർത്താൻ നിർദേശിച്ചു. ബൈപാസ് ജങ്ഷനിൽ മേൽപാലം പൈലിങ് പ്രവൃത്തി നടക്കുന്നതിനാൽ പാലത്തിന്റെ താഴെ ഭാഗത്ത് നേരത്തെ പാർക്കിങ് നിരോധിച്ചിരുന്നു.
ഇവിടെ ചുറ്റുപാടും ഇരുമ്പ് ഷീറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇതിനു സമീപത്തെ പഴയ പാതയിൽ നിർത്തുന്ന വാഹനങ്ങളിൽ നിന്നാണ് അനധികൃതമായി പാർക്കിങ് ഫീ ഈടാക്കിയത്. പേ പാർക്കിങ് ഏർപ്പെടുത്തി ഫീ പിരിക്കുന്നതിനു അനുമതി നൽകിയിട്ടില്ലെന്ന് എൻഎച്ച്ഐ അധികൃതർ പറഞ്ഞു. നഗരത്തിലെ സ്ഥാപനങ്ങളിലേക്ക് ചരക്കുമായി എത്തുന്നതും ദീർഘദൂര യാത്ര കഴിഞ്ഞു വരുന്നതുമായി വാഹനങ്ങൾ ബൈപാസ് മേൽപാലത്തിന് താഴെയാണ് നിർത്തിയിടാറുള്ളത്. ഇതു മുതലെടുത്തായിരുന്നു അനധികൃത പണപ്പിരിവ്.
Also Read: ആൺവേഷം കെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി; യുവതി അറസ്റ്റിൽ