ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിന് ദിവസങ്ങൾക്ക് മുൻപ് സുപ്രധാന നിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രധാനപ്പെട്ട ദേശീയ, സാംസ്കാരിക, കായിക പരിപാടികളിൽ ഉപയോഗിക്കുന്ന കടലാസ് നിർമിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.
ഇന്ത്യൻ ദേശീയ പതാക നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നു. കൂടാതെ ദേശീയപതാക ബഹുമാനം അർഹിക്കുന്നു. ദേശീയ പതാകയോട് സാർവത്രികമായ ബഹുമാനവും വിശ്വസ്തതയും പ്രകടമാണ്. എന്നിട്ടും ദേശീയ പതാക കൈകാര്യ ചെയ്യുന്നതിന് ബാധകമായ നിയമങ്ങൾ, കീഴ്വഴക്കങ്ങൾ എന്നിവയിൽ ആളുകളും സർക്കാർ സംഘടനകളും ഏജൻസികളും അശ്രദ്ധ പ്രകടിപ്പിക്കുന്നുണ്ട്; ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ പറയുന്നു.
ഇന്ത്യയുടെ ഫ്ളാഗ് കോഡ് അനുസരിച്ച്, പ്രധാനപ്പെട്ട ദേശീയ, സംസ്കാരിക, കായിക പരിപാടികളുടെ അവസരങ്ങളിൽ, കടലാസ് കൊണ്ട് നിർമിച്ച പതാകകളാണ് പൊതുജനങ്ങൾ ഉപയോഗിക്കുന്നതെന്നും, അവ ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും നിങ്ങളോട് അഭ്യർഥിക്കുന്നു. പരിപാടിക്ക് ശേഷം, പതാകയുടെ മഹത്വത്തിന് അനുസൃതമായി അവ നീക്കംചെയ്യണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എല്ലാ സർക്കാർ ഓഫിസുകളിലും ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: സംസ്ഥാനം കർശന നിയന്ത്രണങ്ങളിലേക്ക്; വ്യാഴാഴ്ച അവലോകന യോഗം