തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനിടെ മറ്റന്നാൾ അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. നിലവിൽ ടിപിആർ 30ൽ കൂടുതലുള്ള ജില്ലകളിൽ പൊതുപരിപാടികൾക്ക് അനുമതിയില്ല എന്നതു മാത്രമാണ് സംസ്‌ഥാനത്ത് നിലവിലുള്ള കാര്യമായ നിയന്ത്രണം. ആൾകൂട്ട നിയന്ത്രണത്തിന് കർശന നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. കൂട്ടത്തോടെ ക്‌ളസ്‌റ്ററുകളാകുമ്പോഴും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുകയാണ്.
അതേസമയം, സെക്രട്ടറിയേറ്റിലടക്കം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫിസുകളിലും നിരവധി പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് ലൈബ്രറിയും അടച്ചു.
വനം, ദേവസ്വം മന്ത്രിമാരുടെ ഓഫിസിലും നിരവധി പേർക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. വനംമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനം മൂന്നുദിവസം മുന്‍പുതന്നെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും അറിയിപ്പ് നല്‍കുകയും ചെയ്‌തിരുന്നു. സമാനമായി മറ്റ് പല മന്ത്രിമാരുടെയും ഓഫിസുകളിൽ പലർക്കും രോഗം സ്‌ഥിരീകരിക്കുന്നുണ്ട്.
കെഎസ്‌ആർടിസി ജീവനക്കാർക്കിടയിലും രോഗ വ്യാപനം രൂക്ഷമാണ്. മുന്നൂറിലധികം സർവീസുകൾ നിർത്തി. ശബരിമല ഡ്യൂട്ടിക്ക് പോയവരിൽ മിക്കവരും രോഗബാധിതരായി. തിരുവനന്തപുരത്ത് മാത്രം 80 ജീവനക്കാർക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
Also Read: ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി