കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിശദമായ എതിർ സത്യവാങ്മൂലം നൽകേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു
അതേസമയം, ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.
സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴികളും കേസിൽ ശേഖരിച്ച തെളിവുകളും വെള്ളിയാഴ്‌ച മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കിയേക്കും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ് ആറ് പേർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
എന്നാൽ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസ് എടുത്തിരിക്കുന്നത് എന്നാണ് ദിലീപ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പോലീസിന്റെ കള്ളക്കഥ ആണെന്നും ദിലീപ് പറയുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായത് എന്നാണ് ദിലീപിന്റെ ഹരജിയിലെ പ്രധാന ആരോപണം.
Most Read: ധീരജ് വധക്കേസ്; പ്രതികൾക്കായുള്ള കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും