വയനാട്: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ വയനാട്ടിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വരും ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ ജില്ലയിലുള്ള സ്വകാര്യ ആശുപത്രികളിൽ ആകെ കിടക്കകളുടെ 30 ശതമാനം കോവിഡ് രോഗികൾക്കായി മാറ്റി വെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
വിനോദ സഞ്ചാര കേന്ദ്രങ്ങളായ എടക്കല്‍, കുറുവ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാക്കി നിജപ്പെടുത്തുന്നതിന് ഡിടിപിസി നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കൂടാതെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
കാരാപ്പുഴ, ബാണാസുര ഡാമുകളിലാണ് നിലവിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്. അതിനാൽ തന്നെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തും. കൂടാതെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ക്ളബ്ബുകൾ എന്നിവിടങ്ങളിലെ ജിം, നീന്തല്‍കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം ഫെബ്രുവരി 15 വരെ നിര്‍ത്തി വെക്കണമെന്നും, ഇത്തരം ഇടങ്ങളില്‍ ഒരു കാരണവശാലും അതിഥികളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read also: കോവിഡ് പരിശോധനകൾ ഉയർത്തണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രം