കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിലെ ചോദ്യം ചെയ്യൽ നാലാം മണിക്കൂറിലേക്ക് കടന്നിരിക്കുകയാണ്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടിഎന്‍ സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റ് പ്രതികൾ. ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. എല്ലാ ദിവസവും രാത്രി എട്ട് വരെ പ്രതികളെ ചോദ്യം ചെയ്യാം. അന്വേഷണം ഫലപ്രദമായി പൂര്‍ത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഉദ്യോഗസ്ഥർ. സത്യം തെളിയിക്കുമെന്ന് വിശ്വാസമുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘മൂന്നുദിവസമാണ് ദിലീപിനെ ചോദ്യം ചെയ്യാനുള്ള അനുമതിയുള്ളത്. അത് കൃത്യമായി ചെയ്യും. കേസന്വേഷണത്തിന്റെ ഭാഗമായി ഈ അഞ്ചുപേരെ കൂടാതെ മറ്റാരെയെങ്കിലും ചോദ്യം ചെയ്യുന്നതിലും നിലവില്‍ തടസങ്ങളില്ല. കേസ് ഫലപ്രദമായി അന്വേഷിച്ച് സത്യം തെളിയിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. അന്വേഷണം കൃത്യമായി നടത്തുകയാണ് ചെയ്യുന്നത്. അതിന്റെ റിസള്‍ട്ട് എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ല. കേസ് സെന്‍സിറ്റീവ് ആണോ അല്ലയോ എന്നൊന്നും ഇവിടെ വിഷയമല്ല. സത്യം തെളിയിക്കുക മാത്രമാണ് വേണ്ടത്’; ശ്രീജിത്ത് വ്യക്തമാക്കി.
അതേസമയം, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Also Read: ഒഎൽഎക്സ് വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ