കാസർഗോഡ്: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. 243.38 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് പിടികൂടി. ചെമ്മനാട് സ്വദേശി ഉബൈദ്, കീഴൂർ സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്‌റ്റിലായത്. കീഴൂർ, ചെമ്മനാട് മേഖലയിൽ സ്‌ഥിരമായി ലഹരി മരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ബേക്കൽ ഡിവൈഎസ്‌പി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. അറസ്‌റ്റ് ചെയ്‌ത പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം കാസർഗോഡ് സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
പ്രതികൾക്ക് ഇതര സംസ്‌ഥാനങ്ങളിലെ ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് നക്‌സേന പറഞ്ഞു. സമീപ കാലത്ത് പോലീസ് നടത്തിയ വൻ മയക്കുമരുന്ന് വേട്ടയാണിതെന്നും, ജില്ലയിലെ മയക്കുമരുന്ന് കടത്തുകാരെയും സംഘത്തിലെ മറ്റ് ആളുകളെ കുറിച്ചും അന്വേഷണം ആരംഭിച്ചതായും ഇതിനായി സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് രുപീകരിച്ചതായും അദ്ദേഹം പറഞ്ഞു.
Most Read: രോഗബാധ 51,570, പോസിറ്റിവിറ്റി 49.89%, മരണം 14






































