എറണാകുളം: പെരിയ ഇരട്ടക്കൊലപാത കേസിലെ പ്രതികൾ ജയിൽ മാറ്റം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി എറണാകുളം സിജെഎം കോടതി. കേസിൽ അറസ്‌റ്റിലായി കാക്കനാട് ജയിലിൽ കഴിയുന്ന പി രാജേഷ്, വിഷ്‌ണു സുര, ശാസ്‌താ മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് ഹരജി സമർപ്പിച്ചത്. ഇവരെ കാക്കനാട് ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം ഉന്നയിച്ചത്.
എന്നാൽ കേസിന്റെ വിചാരണ ആരംഭിക്കുന്ന ഘട്ടമായതിനാൽ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്‌തമാക്കിയത്. 2019 ഫെബ്രുവരി 17ആം തീയതിയാണ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവർ കൊല്ലപ്പെട്ടത്. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെട്ട രാഷ്‌ട്രീയ കൊലപാതകമാണ് പെരിയയിൽ നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ.
പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ, ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ എന്നിവർ ഉൾപ്പടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തിരുന്നു.
Read also: ‘വാ മൂടിക്കെട്ടുന്ന അവസ്‌ഥ രാജ്യത്ത് ഉണ്ടാകരുത്’; വിമർശിച്ച് മുഖ്യമന്ത്രി