എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ വിധിപ്പകർപ്പ് പുറത്ത്. ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിപ്പകർപ്പിൽ വ്യക്‌തമാക്കുന്നുണ്ട്.
കൂടാതെ അന്വേഷണ ഉദ്യോഗസ്‌ഥനായ ബൈജു പൗലോസിനെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി തള്ളി. ബൈജു പൗലോസിനോട് ദിലീപ് പറഞ്ഞത് ഭീഷണിയായി കണക്കാക്കാനാകില്ലെന്നും, ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ദിവസം കേസ് നടന്നത് വിചാരണക്കോടതിയിലല്ല അങ്കമാലി കോടതിയിൽ ആണെന്നും വിധിപ്പകർപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഒപ്പം തന്നെ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്‌തമാക്കി.
അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.
Read also: ഇരുമ്പ് ഖനനത്തിന് അനുമതി നല്‍കാന്‍ സ്വീഡന്‍; എതിർത്ത് ഗ്രെറ്റ തൻബർഗ്