തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. ആവശ്യമുള്ളതിലും ഇല്ലാത്തതിലും അദ്ദേഹം ഇടപെടുകയാണ്. നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിന് മുന്നോട്ടുവെക്കാം, പക്ഷേ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടേണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു.
സംസ്‌ഥാനത്തെ പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം ആരെയൊക്കെ മാതൃകയാക്കണം എന്ന് പറയേണ്ടത് ഗവര്‍ണറല്ല. അദ്ദേഹത്തെ ഇതിനെല്ലാം ആരാണ് ചുമതലപ്പെടുത്തിയതെന്നും മുരളീധരന്‍ ചോദിച്ചു. ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
അനാവശ്യമായി ഇടപെടല്‍ നടത്തി ഗവര്‍ണര്‍ സ്വയം താഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പേഴ്‌സണല്‍ സ്‌റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതില്‍ യുഡിഎഫ് എതിരല്ല. ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. വെറും കടലാസ് പുലിയായ ഗവര്‍ണറെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷന്‍ വിഷയത്തില്‍ എന്തെങ്കിലും ഭേദഗതി കൊണ്ടുവരുന്നുവെങ്കില്‍ അത് നിയമസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുമായി ആലോചിച്ച് നടപ്പിലാക്കാം. എന്നാല്‍ അത് ഗവര്‍ണറുടെ നിര്‍ദ്ദേശങ്ങളെ ഭയന്നിട്ട് ആകരുത്. ഗവര്‍ണറുടെ അനാവശ്യ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയാനുള്ള തന്റേടം മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വേണമെന്നും മുരളീധരന്‍ പറഞ്ഞു.
Read Also: മെട്രോ തൂണിലെ ചെരിവ്; പരിശോധന തുടരുന്നു, സർവീസിന് തടസമില്ല