ഡെൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹരജി ഡെൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹരജി കോടതി ഇന്ന് പരിഗണിക്കുക. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇന്ന് നിലപാടറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
2017 ജൂലൈയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. തലാല്‍ അബ്‌ദുമഹ്ദിയെന്ന യെമന്‍ പൗരനെ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവെച്ചത്. വിചാരണക്കോടതി വിധിക്കെതിരെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. സ്‌ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്‌തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം.
സ്വന്തമായി ക്ളിനിക് തുടങ്ങാൻ സഹായ വാഗ്‌ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്‌ദുമഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.
Most Read: ചൈനയിലെ കോവിഡ് വ്യാപനം; രാജ്യത്ത് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഗെഹ്‌ലോട്ട്