ജയ്‌പൂർ: ചൈനയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നാലാം തരംഗമൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.
ചൈനയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ലോകത്താകമാനം കോവിഡ് കേസുകള്‍ കുറയുമ്പോള്‍ ചൈനയിലെ വര്‍ധനവ് ആശങ്കപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച് രണ്ട് വര്‍ഷം മുമ്പ് ചൈനയിലാണ് കോവിഡ് ഉൽഭവിച്ചതെന്നിരിക്കെ. അതുകൊണ്ടു തന്നെ ആളുകളുടെ യാത്രയെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. അവഗണിക്കരുതെന്നാണ് കഴിഞ്ഞ മൂന്ന് തംരഗങ്ങളില്‍ നിന്നും പഠിച്ചത്; ഗെഹ്‌ലോട്ട് വ്യക്‌തമാക്കി.
ചൈനയിൽ വീണ്ടും കോവിഡ് കേസുകളിൽ വൻ വർധനയാണ് റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മാത്രം 3400 പേർക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. രണ്ട് വർഷത്തിനിടെ റിപ്പോർട് ചെയ്‌ത ഏറ്റവും വലിയ പ്രതിദിന വർധനയാണിത്.
നിലവിൽ ചൈനയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യകളിലെ നഗരങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നതോടെ ചൈന നിയന്ത്രണങ്ങൾ വീണ്ടും ശക്‌തമാക്കുകയാണ്.
ഷാങ്ഹായ് പ്രവിശ്യയിലെ സ്‌കൂളുകൾ അടച്ചു പൂട്ടി. ജിലിൻ അടക്കം നിരവധി നഗരങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ മേഖലകളിലാണ് കോവിഡ് കൂടുതലായി പടരുന്നത്. 19 പ്രവിശ്യകളിലാണ് നിയന്ത്രണങ്ങൾ. ഷെൻഹെൻ പ്രവിശ്യയിലെ 9 ജില്ലകളിൽ നിയന്ത്രണങ്ങളുണ്ട്. ഒരു ലക്ഷത്തോളം പേർ താമസിക്കുന്ന യാൻജി പ്രാദേശിക നഗരം പൂർണമായും പൂട്ടി. വടക്ക് കൊറിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്.
Most Read: ഹിജാബ് വിവാദം; കർണാടകയിൽ ഇന്ന് കോടതി വിധി പ്രഖ്യാപിക്കും