ന്യൂഡെൽഹി: യുദ്ധഭീതി നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്ന 15 മുതൽ 20 വരെ ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. ഓപ്പറേഷൻ ഗംഗ അവസാനിപ്പിച്ചിട്ടില്ലെന്നും ഇവരെയും തിരിച്ച് നാടുകളിൽ എത്തിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്‌തമാക്കി.
യുക്രൈനിലുള്ള ഇന്ത്യക്കാർക്ക് എല്ലാ സഹായവും സർക്കാർ നൽകുന്നുണ്ട്. ചിലർ ഇപ്പോഴും ഖേർസണിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. യുക്രൈനിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാതെ ഓപ്പറേഷൻ ഗംഗ അവസാനിപ്പിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു.
യുക്രൈനിൽ സംഘർഷങ്ങൾ ആരംഭിച്ച ഉടനെ വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാർക്കായി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു. 20000ത്തോളം ഇന്ത്യക്കാരാണ് ഇതിലൂടെ രജിസ്‌റ്റർ ചെയ്‌തിരുന്നത്. ഇതിൽ വലിയൊരു വിഭാഗം വിദ്യാർഥികൾ യുക്രൈൻ വിടാൻ തയ്യാറാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാർലമെന്റിൽ വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഇവരുടെ സാഹചര്യം നാം തിരിച്ചറിയണമെന്നും തങ്ങളുടെ വിദ്യാഭ്യാസം മുടങ്ങുമോ എന്ന ആശങ്ക കാരണമാണ് ഇവർ യുക്രൈൻ വിടാൻ തയ്യാറാകാത്തതെന്നും ജയശങ്കർ പറഞ്ഞിരുന്നു.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ആയിരക്കണക്കിന് ഇന്ത്യക്കാരെ കേന്ദ്രസർക്കാർ യുക്രൈനിൽ നിന്ന് രക്ഷപെടുത്തിയിരുന്നു. റഷ്യയും യുക്രൈനും ഇതിനോട് സഹകരിക്കുകയും ഇവരെ പുറത്തെത്തിക്കാനായി സുരക്ഷ ഇടനാഴികൾ പ്രഖ്യാപിക്കുകയും ചെയ്‌തു.
Most Read: ലോ കോളേജ് സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ