കൊച്ചി: കളമശ്ശേരിയിൽ കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് നാല് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശമല്ല ഇതെന്നും അനധികൃതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്നും നാട്ടുകാർ ആരോപിച്ചു.
പ്രദേശത്തു നിന്ന് മണല്‍ ഊറ്റാനാണ് കമ്പനികള്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വലിയ കുഴികള്‍ അടുത്തടുത്തായി വരുന്നത് അപകടത്തിന് കാരണമായി. രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലും ഈ മേഖലയിലേക്ക് കടക്കാന്‍ സാധിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
പശ്‌ചിമ ബംഗാള്‍ സ്വദേശികളായ നാല് തൊഴിലാളികളാണ് മരിച്ചത്. അപകടത്തില്‍പെട്ട എല്ലാവരും ഇതര സംസ്‌ഥാന തൊഴിലാളികളാണ്. ഇവരില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി. കളമശ്ശേരിയിൽ നെസ്‌റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക്‌സ് സിറ്റി നിർമാണം നടക്കുന്ന സ്‌ഥലത്താണ് അപകടം ഉണ്ടായത്.
മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചിൽ ഊർജിതമായി നടക്കുന്നുണ്ട്. മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Most Read: ചികിൽസ വൈകില്ല; അത്യാഹിത വിഭാഗത്തിൽ പുതിയ സംവിധാനം







































