കാബൂൾ: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമോയെന്ന ചോദ്യം അന്താരാഷ്ട്ര തലത്തിൽ ഉയർന്നുവന്ന സാഹചര്യത്തിൽ നിർണായക നീക്കവുമായി താലിബാൻ. പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്കൂൾ തുറക്കാനൊരുങ്ങുകയാണ് താലിബാൻ. മാർച്ച് 22ന് ഹൈസ്കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് സ്കൂൾ പ്രവേശനം അനുവദിക്കാനാണ് താലിബാന്റെ തീരുമാനം.
അഫ്ഗാനിലെ ഭരണം താലിബാൻ പിടിച്ചെടുത്തതോടെ കനത്ത മനുഷ്യാവകാശ ലംഘനമാണ് സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്നത്. താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ രാജ്യത്തെ എല്ലാ സ്കൂളുകളിലും പെൺകുട്ടികൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം പാടെ നിഷേധിച്ചതിനു പുറമേ സ്ത്രീകൾക്ക് സഞ്ചാര സ്വാന്തന്ത്ര്യവും ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ ചില കർശന നിയമങ്ങൾ നിലനിൽക്കെ തന്നെ അഫ്ഗാനിലെ സർവകാലാശാലകൾ പെൺകുട്ടികൾക്കു കൂടി തുറന്നു കൊടുത്തിരിക്കുകയാണ് താലിബാൻ.
അതേസമയം പല സ്ത്രീകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മടങ്ങിവരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഒട്ടുമിക്ക ജോലികൾ ചെയ്യുന്നതിലും താലിബാൻ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ ഇപ്പോഴും വലിയ വിമർശനങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്.
Most Read: ലക്ഷദ്വീപിൽ പ്രതിഷേധം; ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ ഏർപ്പെടുത്തി ഭരണകൂടം