തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷകൾക്ക് ഇന്ന് തുടക്കം. നാല് ലക്ഷത്തില്‍ പരം വിദ്യാർഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്. ഒരുക്കങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ 29ന് അവസാനിക്കും. മെയ് 3 മുതല്‍ 10 വരെയാണ് ഐടി പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്‌ഥാനത്തിന് അകത്തും പുറത്തുമുള്ള 2961 കേന്ദ്രങ്ങളിലായി 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും 408 പ്രൈവറ്റ് വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്. മലയാളം മീഡിയത്തില്‍ 1,91,787 വിദ്യാർഥികളും ഇംഗ്ളീഷ് മീഡിയത്തില്‍ 2,31,604 വിദ്യാർഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ഥികളും കന്നട മീഡിയത്തില്‍ 1457 വിദ്യാർഥികളും എസ്എസ്എല്‍സി പരീക്ഷ എഴുതും. ആകെ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
2014 പേർ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎംഎച്ച്എസ് ആണ് ഏറ്റവും കൂടുതല്‍ വിദ്യാർഥികളുള്ള കേന്ദ്രം. ചുരുങ്ങിയ അധ്യയന ദിവസങ്ങള്‍ക്ക് ശേഷമാണ് വിദ്യാർഥികള്‍ എസ്എസ്എല്‍സി പരീക്ഷക്ക് എത്തുന്നത്. പരീക്ഷാ നടപടികള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ വിവിധ സ്‌ക്വാഡുകള്‍ പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
വിദ്യാർഥികള്‍ ആത്‌മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കോവിഡ് ആശങ്കകള്‍ ഇല്ലാതെയാണ് ഇത്തവണ പൊതു പരീക്ഷകള്‍ എന്നതും ആശ്വാസകരമാണ്.
Most Read: 20 വർഷത്തോളം ഇംഗ്‌ളീഷ് അധ്യാപകൻ, ഇന്ന് ഓട്ടോ ഡ്രൈവർ; ‘പട്ടാഭി’ പൊളിയാണ്