തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതാവ് കെവി തോമസ് ഇന്ന് നിലപാട് പറയും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മാദ്ധ്യമങ്ങളെ കാണുന്ന കെവി തോമസ് നിലപാട് വ്യക്‌തമാക്കും. അതേസമയം, സെമിനാറിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതൃത്വം കെവി തോമസിനെ അറിയിച്ചിരുന്നു. നേതൃത്വത്തിന്റെ എതിർപ്പ് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.
പാർട്ടിക്ക് പുറത്ത് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ മാത്രമേ കെവി തോമസ് സെമിനാറിൽ പങ്കെടുക്കൂ എന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. കോൺഗ്രസുകാരുടെ ചോര വീണ മണ്ണിൽ കാൽ ചവിട്ടി സിപിഎം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്‌തമാക്കിയിരുന്നു. കോൺഗ്രസിന് വിരുദ്ധമായി കെവി തോമസ് നിലപടെടുക്കില്ലെന്നും സതീശൻ പറഞ്ഞു. ഈ സാഹചര്യത്തിൽ കെവി തോമസിന്റെ തീരുമാനം നിർണായകമാണ്.
കേന്ദ്ര സംസ്‌ഥാന ബന്ധത്തെ അധികരിച്ച് ഈ മാസം ഒമ്പതിന് നടക്കുന്ന സെമിനാറിലേക്കാണ് കെവി തോമസിന് ക്ഷണം ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിനും ഈ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. നേരത്തെ ശശി തരൂരിനെ മറ്റൊരു വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം വിലക്കിയതിനെ തുടർന്ന് പങ്കെടുക്കേണ്ടെന്ന് തരൂർ പിന്നീട് തീരുമാനിച്ചിരുന്നു.
എന്നാൽ, ദേശീയ വിഷയങ്ങൾ ചർച്ചയാകുന്ന സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും കോൺഗ്രസ് നേതാക്കൾ മുൻപും ഇത്തരം സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നുമാണ് കെവി തോമസിന്റെ നിലപാട്. എഐസിസി നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും കെവി തോമസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. അതേസമയം, സിപിഐഎം 23ആം പാർട്ടി കോൺഗ്രസിന്റെ രാഷ്‌ട്രീയ പ്രമേയത്തിൻമേലുള്ള പൊതുചർച്ച ഇന്ന് ആരംഭിക്കും.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ അവതരിപ്പിച്ച കരട് രാഷ്‌ട്രീയ പ്രമേയത്തിലാണ് ഇന്ന് പൊതുചർച്ച ആരംഭിക്കുന്നത്. സാർവദേശീയ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകളാണ് പ്രമേയത്തിൽ ഉള്ളത്. കേരളത്തിൽ നിന്ന് മൂന്ന് പേരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. മന്ത്രി പി രാജീവ്, ടിഎൻ സീമ, കെകെ രാകേഷ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
Most Read: പിഎസ്‌സി തട്ടിപ്പ് കേസ്; പോലീസ് ഉദ്യോഗസ്‌ഥനെ വിചാരണ ചെയ്യാൻ ക്രൈം ബ്രാഞ്ച്