തിരുവനന്തപുരം: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചു സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുത്തതിന് കെവി തോമസിനെതിരായ നടപടി നേതൃത്വം കൂട്ടായെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് ശരിയായ നടപടിയല്ലെന്നും വിഡി സതീശൻ പറഞ്ഞു.
വിഷയത്തിന്റെ ഗൗരവവും വ്യാപ്തിയും ഐഎഐസിസിയെ വ്യക്തമായി ധരിപ്പിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പരാതിയിൽ ഹൈക്കമാൻഡ് കെവി തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പാർട്ടി വിലക്ക് ലംഘിച്ചു സെമിനാറിൽ പങ്കടുത്തതിനാണ് നടപടി. ഒരാഴ്ചക്കകം മറുപടി നൽകണമെന്നാണ് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ആവശ്യം.
കെവി തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് താരിഖ് അൻവർ അറിയിച്ചു. ഇതിനിടെ കെവി തോമസ് കോൺഗ്രസിനെ ഒറ്റിക്കൊടുത്തെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. കെവി തോമസിന് അജണ്ട ഉണ്ടെന്നും ഇടതുപക്ഷവുമായി വർഷങ്ങളായി കെവി തോമസിന് ധാരണ ഉണ്ടെന്നും സാമ്പത്തിക സ്രോതസിൽ സംശയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സെമിനാറിൽ പങ്കെടുത്തതിനുള്ള കാരണം കാണിക്കൽ നോട്ടീസിന് വ്യക്തമായ മറുപടി നൽകുമെന്ന് കെവി തോമസ് പ്രതികരിച്ചു. അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ആവർത്തിച്ച അദ്ദേഹം നോട്ടീസിന് ഉടൻ മറുപടി നൽകുമെന്നും പ്രതികരിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. കോൺഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്ക സമിതി തനിക്കെതിരെ എന്ത് നടപടി എടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: കൊട്ടാരക്കരയിൽ നടുറോഡിൽ കൂട്ടത്തല്ല്; എസ്ഐക്കും കുടുംബത്തിനും പരിക്ക്