തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യകേരളത്തിൽ ഉച്ചയോടെ മഴ തുടങ്ങി. തിരുവനന്തപുരത്ത് മലയോര മേഖലയിലും നഗരപ്രദേശത്തും കനത്ത മഴ ലഭിച്ചു. കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവിലും ആലപ്പുഴ പള്ളിപ്പാട് പഞ്ചായത്തിലെ പള്ളിക്കൽ മുല്ലേമൂല പാടശേഖരത്ത് മട വീണു. 110 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിലാണ് ഇന്ന് പുലർച്ചയോടെ മട വീണത്.
അതേസമയം, അടുത്ത മണിക്കൂറുകളിൽ മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും കിഴക്കൻ മേഖലകളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.
നാളെ ഉച്ചയോടെ സംസ്ഥാനത്ത് മഴ കനത്തേക്കുമെന്നാണ് അറിയിപ്പ്. വടക്കൻ കേരളത്തിൽ കിഴക്കൻ മേഖലയിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി കാറ്റ് കേരളത്തിന് അനുകൂലമായതോടെയാണ് മഴ തുടരാൻ കാരണം.
ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തുന്നതുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കേ ഇന്ത്യക്ക് മുകളിലായുള്ള ന്യൂനമർദ്ദപത്തിയും മഴക്ക് കാരണമാകും. സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് നിലവിലെ വിലയിരുത്തൽ.
Most Read: ഗുണ്ടാനിയമം; ശുപാർശകളിൽ 3 ആഴ്ചക്കകം ജില്ലാ കളക്ടർമാർ തീരുമാനം എടുക്കണം- മുഖ്യമന്ത്രി