തിരുവനന്തപുരം: ഗുണ്ടാനിയമ പ്രകാരം പോലീസ് നൽകുന്ന ശുപാർശകളിൽ മൂന്നാഴ്‌ചക്കകം ജില്ലാ കളക്‌ടർമാർ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാപ്പാ നിയമപ്രകാരം ഗുണ്ടകളെ കരുതൽ തടങ്കലിൽ എടുക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള ശുപാർശകളിൽ കളക്‌ടർമാർ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.
ഗുണ്ടാനിയമപ്രകാരമുള്ള ശുപാർശകൾ പരിശോധിക്കാൻ ഒരു ഡെപ്യൂട്ടി കളക്‌ടറുടെ നേതൃത്വത്തിലുള്ള സെൽ കളക്ട്രേറ്റുകളിൽ രൂപീകരിക്കണം, പോലീസ് ശുപാർശകളിൽ കളക്‌ടർമാർ പ്രത്യേക ശ്രദ്ധ നൽകുകയും ജില്ലാ പോലീസ് മേധാവിമാരുമായി സഹകരിച്ചു പ്രവർത്തിക്കുകയും വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഗുണ്ടാ നിയമത്തിൽ കളക്‌ടർമാർക്ക് പരിശീലനം നൽകാനും ചീഫ് സെക്രട്ടറിയോട് നിർദ്ദേശം നൽകി.
ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങൾ കളക്‌ടർമാരെ അറിയിക്കാൻ ചീഫ് സെക്രട്ടറി കളക്‌ടർമാരുടെ യോഗം ചേരും. 140 ശുപാർശകളിൽ ഇപ്പോഴും കളക്‌ടർമാർ തീരുമാനം എടുത്തിട്ടില്ലെന്ന് ഡിജിപി യോഗത്തെ അറിയിച്ചു. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു.
Most Read: പ്രതിദിന കോവിഡ് കണക്കുകൾ പുറത്തു വിടുന്നത് സംസ്‌ഥാന സർക്കാർ നിർത്തി